Sunday, May 27, 2007

ന്യൂസ്‌ പേപ്പര്‍ oil painting

സമൂഹത്തെ വര്‍ത്തമാന പത്രങ്ങളിലൂടെ.. നോക്കിക്കാണുന്ന രീതിയില്‍ വരച്ചിരിക്കുന്ന ചിത്രമാണ്‌ ന്യൂസ്‌ പേപ്പര്‍ എന്ന ഈ ചിത്രം. അധികാരത്തിന്റെ സുരക്ഷക്കു കീഴിലെ കക്ഷിരാഷ്ട്രീയത്തിന്റെ നാണംകെട്ട അവിശുദ്ധ ബന്ധങ്ങളും,സവര്‍ണ സുഖലോലുപതയും, വരികള്‍ക്കിടയില്‍ വായിക്കാനാകുന്ന പത്രത്തിന്റെ ഒന്നാം പേജും, താരാരാധനയുടെ സ്പോര്‍ട്‌സ്‌ പേജും, ചരമവാര്‍ത്തക്കിടയില്‍പ്പോലും പൊങ്ങച്ചത്തിനിടം കണ്ടെത്തുന്ന മലയാളി മനസ്സും , പരസ്യങ്ങളിലെ പ്രലോഭനങ്ങളും ചിത്രകാരന്‍ കാണുന്നു. ഒരു പ്രമുഖപത്രത്തില്‍ ജോലി ചെയ്തിരുന്ന കാലത്തു വരച്ചതിനാല്‍ പ്രസിദ്ധീകരിക്കുന്നതും, പ്രസിദ്ധീകരിക്കാത്തതുമായ പത്രവാര്‍ത്തകളിലൂടെ സമൂഹത്തെ വായിക്കാന്‍ ഇടവന്നതുകൊണ്ട്‌ വരക്കപ്പെട്ട ചിത്രം. ചിത്രകാരന്റെ കാര്‍ട്ടൂണ്‍ വരയിലുണ്ടായിരുന്ന താല്‍പ്പര്യത്തിന്റെ ശേഷിപ്പുകള്‍ ഈ ചിത്രത്തില്‍ പ്രകടമായി കാണാം.1990 ല്‍ വരച്ച ഈ ഒയില്‍ പെയിന്റിംഗ്‌ 6' x 4' വലിപ്പത്തിലുള്ളതാണ്‌.

അയ്യപ്പന്‍:buddha

ചരിത്രത്തില്‍ തല്‍പ്പരകക്ഷികള്‍ വിഷം ചേര്‍ക്കുംബോള്‍ അതു രേഖപ്പെടുത്തുന്നതുിനായി വരച്ച ചിത്രമാണ്‍ അയ്യപ്പന്‍ എന്ന ഈ ഒയില്‍ പെയിന്റിംഗ്‌.
ബ്രഹ്മണ്യം കെട്ടുകഥകളിലൂടെയും സ്വര്‍ണപ്രശ്നം എന്ന തട്ടിപ്പുകളിലൂടെയും ബുദ്ധനെ ഒരു ഹിന്ദു ദൈവമായി മത പരിവര്‍ത്തനം ചെയ്തെടുത്തപ്പോള്‍ മലയാളിക്കു നഷ്ടപ്പെട്ട പാരംബര്യത്തിന്റേയും, സംസ്കാരത്തിന്റെയും അവശേഷിക്കുന്ന തെളിവാണ്‌ അയ്യപ്പന്‍.
http://chithrakaran.blogspot.com/2006/11/blog-post_23.html ശബരിമല: ഹിന്ദുക്ഷേത്രമോ ബുദ്ധവിഹാരമോ?

Monday, April 30, 2007

ചാണ്ടിച്ചേട്ടന്റെ ദുസ്വപ്നം... ..നര്‍മ്മ ഭാവന

കപ്യാര്‍ ചാണ്ടിച്ചേട്ടന്‍ നിലവിളിക്കാന്‍ ശ്രമിച്ചു.
ശബ്ദമുണ്ടായില്ല.
കിതപ്പു മാത്രം.
പിന്നെ, വിയര്‍ത്തു കുളിച്ച്‌ ഇടറുന്ന കാലുകളുമായി.. അരമനയിലേക്കോടി.
അച്ഛന്റെ കൂര്‍ക്കം വലി അതിന്റെ ഉച്ചാവസ്ഥയിലാണ്‌.

അച്ഛന്റെ ഉറക്കത്തിന്‌ ഭംഗം വരുത്തിയാലുണ്ടായേക്കാവുന്ന ഭവിഷ്യത്തുക്കളോര്‍ത്തപ്പോള്‍ ധൈര്യം വന്നില്ല.
ഒരു പക്ഷെ... തനിക്കു തോന്നിയതായിരിക്കും.- ചാണ്ടിച്ചേട്ടന്‍ തന്റെ ബോധത്തെ അവിശ്വസിക്കാന്‍ ശ്രമിച്ചു.അയാള്‍ ജീവിതത്തിലാദ്യമായി ആത്മാര്‍ത്ഥതയോടെ കര്‍ത്താവിനെ വിളിച്ചു പ്രാര്‍ത്ഥിച്ചു.

"കര്‍ത്താവെ, ഈ പാവം ചാണ്ടിയെ ഇങ്ങനെ പരീക്ഷിക്കരുതേ"

അരമന വാതിലില്‍ മുട്ടാനോങ്ങിയ കൈ പിന്‍വലിച്ച്‌ ,പള്ളിയിലേക്ക്‌ തിരിച്ചു നടന്നു.

വീണ്ടും കുരിശിനു മുന്നിലെത്തിയപ്പോള്‍ ചാണ്ടിച്ചേട്ടന്‍ നിന്നു വിറച്ചു.
കുരിശിലേക്ക്‌ നോക്കാന്‍ ധൈര്യം വരുന്നില്ല. കനത്ത ഭാരം കൊണ്ട്‌ തല മാറില്‍ അമര്‍ന്ന് വേദനയുണ്ടാക്കുന്നു. കണ്‍ പോളകള്‍ ആരോ വലിച്ചടക്കുന്നു.
ഒരു നിമിഷം.... ഹൃദയത്തിന്റെ മൂലയിലെവിടെയോ ഊറിക്കൂടിയ ശക്തി സംഭരിച്ച്‌ അയാള്‍ കുരിശ്ശിലേക്കു നോക്കി.

"എന്റെ കര്‍ത്താവേ"

ചാണ്ടിച്ചേട്ടന്‍ ഞെട്ടി... വീണ്ടും ഞെട്ടി.
കാരണം ചാണ്ടിച്ചേട്ടനു തെറ്റു പറ്റിയിട്ടില്ല -

സത്യമായും ദൈവപുത്രന്റെ അഭാവത്താല്‍ കുരിശ്ശ്‌ ശൂന്യമായിയിരിക്കുന്നു.
ശൂന്യമായ കുരിശ്‌ ചാണ്ടിച്ചേട്ടനെ ഭയപ്പെടുത്തി.ശൂന്യമായ കുരിശ്‌ കൈകള്‍ നീട്ടി ശുദ്ധനായ ചാണ്ടി ചേട്ടനു സ്വാഗതമോതി. ശൂന്യമായ കുരിശില്‍ ചാണ്ടിച്ചേട്ടനെ ചേര്‍ത്തമര്‍ത്തി കത്തനാരും, കമ്മിറ്റിക്കാരും ആണിയടിക്കുന്ന രംഗം ഒരു ദുസ്വപ്നത്തിലെന്നപോലെ ചാണ്ടിച്ചേട്ടന്റെ മനോമുകുരത്തില്‍ തെളിഞ്ഞു. തന്റെ പ്രിയതമ അന്നാമ്മ അതു കണ്ടു നില്‍ക്കുന്ന രംഗം കൂടിയായപ്പോള്‍ ചാണ്ടിച്ചേട്ടന്‌ ഒന്നിടവിട്ട്‌ ഞെട്ടാതിരിക്കാന്‍ തരമില്ലാതായി.

ഞെട്ടിക്കൊണ്ടു നിന്ന ചാണ്ടിച്ചേട്ടനു ദൈവാനുഗ്രഹത്താല്‍ വെളിപാടുണ്ടായി. വെളിപാടിന്റെ ധൈര്യത്തില്‍ അയാള്‍ കുരിശിനടുത്തേക്കു ചെന്നു.

ദൈവപുത്രന്റെ കാലില്‍ തറച്ചിരുന്ന ആണി താഴെ ചുവന്ന ഇനാമല്‍ പെയിന്റില്‍ കുളിച്ചു കിടക്കുന്നു.പതിവായി ആഴ്ച്ചപ്പതിപ്പുകളിലെ അപസര്‍പ്പക നോവല്‍ വായിക്കാറുള്ള ചാണ്ടിച്ചേട്ടന്‍ കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കി, അവസരത്തിനൊത്തുയര്‍ന്നു.
ചാണ്ടിച്ചേട്ടന്‍ നിലത്തോടു ചേര്‍ന്നു കിടന്നു. ദൈവ പുത്രന്റെ പാദരേണുക്കള്‍ പരിശോധിച്ച്‌ ദൈവപുത്രന്‍ പുറത്തുപോയ വഴി ഗണിച്ചുണ്ടാക്കി. ആ വഴിയിലൂടെ ചാണ്ടിച്ചേട്ടന്‍ ഇഴഞ്ഞു. വരാന്തയും,ചെമ്മണ്ണു പുരണ്ട നിരത്തും നീന്തി ദേശീയ പാത സന്ധിക്കുന്ന വിശാല വീഥിയിലെത്തി. മെര്‍ക്കുറി വിളക്കുകളുടെ പ്രഭയില്‍ കണ്ണുകള്‍ ദൈവപുത്രന്റെ നിഴലിനുവേണ്ടി അലഞ്ഞു.
അവസാനം.... ട്രാഫിക്‌ കുടക്കു കീഴിലിരുന്ന് തിരുമുറിവുകളില്‍ തുപ്പല്‍ പുരട്ടിക്കൊണ്ട്‌ ഖിന്നനായിരിക്കുന്ന ദൈവപുത്രനെ ചാണ്ടിച്ചേട്ടന്‍ കണ്ടുപിടിച്ചു.

ചാണ്ടിച്ചേട്ടനുവന്ന അരിശത്തിനു കണക്കില്ല.കാല്‍മുട്ടും, ഉള്ളം കയ്യും പൊട്ടി നീറ്റലടിക്കുന്നു.

"ഈ ചെക്കന്റെ ഓരോ തോന്നിവാസങ്ങള്‍ ... മനുഷ്യനെ മെനക്കെടുത്താന്‍..."


ദൈവപുത്രന്റെ കൈക്ക്‌ പിടിച്ചുവലിച്ചുകൊണ്ട്‌ ചാണ്ടിച്ചേട്ടന്‍ പള്ളിയിലേക്ക്‌ നടന്നു. തേങ്ങിക്കൊണ്ട്‌ ദൈവപുത്രനും. കളവു കാണിച്ചു നടക്കുന്ന സ്കൂള്‍ കുട്ടിയോട്‌ രക്ഷിതാവ്‌ ആജ്ഞാപിക്കുന്നതുപോലെ ചാണ്ടിച്ചേട്ടന്‍ ഉത്തരവിട്ടു:
" ഉം... കുരിശീകേറ്‌"

ദൈവപുത്രന്‍ കരഞ്ഞു.. തിരുമുറിവുകളിലേക്കും ചാണ്ടിച്ചേട്ടന്റെ മുഖത്തേക്കും മാറി മാറി നോക്കി. കൈത്തണ്ടകൊണ്ട്‌ ചീരാപ്പു തുടച്ചു.ചാണ്ടിച്ചേട്ടന്‍ കണ്ണുരുട്ടി. ഗത്യന്തരമില്ലാതായപ്പൊള്‍ ദൈവപുത്രന്‍ കുരിശില്‍ കയറി നിന്നു. ആണികളെല്ലാം യഥാസ്ഥാനത്ത്‌ ഉറപ്പിച്ചശേഷം ചാണ്ടിച്ചേട്ടന്‍ നെടുതായി നിശ്വസിച്ചു.പിന്നെ ദൈവത്തോടു പ്രാര്‍ത്ഥിച്ചു:

"കര്‍ത്താവേ, ഇങ്ങനൊരു പരീക്ഷണം ചാണ്ടീടെ ജീവിതത്തിലാദ്യ.... ഈ കുഞ്ഞാടിന്റെ കഞ്ഞിമുട്ടിക്കല്ലെ"

ചാണ്ടിച്ചേട്ടന്‍ പ്രഭാത കുര്‍ബാനക്കുള്ള മണി മുഴക്കി.

ദൈവപുത്രന്റെ മുറിവുകളില്‍നിന്നും പതിവുപോലെ രക്തമൊലിച്ചു.
കണ്ണില്‍ നിന്നും ചുടുനീരുറവ ഒഴുകി.

ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യ സ്വതന്ത്രയായിരുന്നു...

ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ആര്‍ക്കുവേണ്ടിയായിരുന്നു?
ഈ ചോദ്യം ചോദിക്കാനുള്ള കാരണം പറയാം.

സ്വാതന്ത്ര്യത്തിനു ശേഷം 60 വര്‍ഷം പിന്നിട്ടിട്ടും, ഇന്ത്യന്‍ ജനതയുടെ 90 ശതമാനവും തങ്ങളുടെ കുലത്തൊഴിലുകളുടെ നുകത്തിനു കീഴിലും, സമൂഹത്തിന്റെ ജാതീയമായ നീരാളിപ്പിടുത്തത്തിനു കീഴിലും, അപമാനകരമായ പാരതന്ത്ര്യം അനുഭവിക്കുന്നവരായി ശേഷിക്കുന്നു എന്ന സത്യം, നമ്മുടെ സ്വാതന്ത്ര്യസമരത്തെ വിമര്‍ശന വിധേയമാക്കാന്‍ പ്രേരിപ്പിക്കുന്നു.

60 വര്‍ഷം മുമ്പ്‌ നാം നേടിയെന്നു പറയുന്ന സ്വാതന്ത്ര്യം ഒറ്റക്ക്‌ പുഴുങ്ങി തിന്നതാരാണ്‌?
ഇന്ത്യന്‍ ജനതയിലെ നാലോ അഞ്ചോ ശതമാനം വരുന്ന ബ്രാഹ്‌മണര്‍ക്കും, നാടുവാഴികള്‍ക്കും, അവരുടെ ജാരസംസര്‍ഗ്ഗത്താല്‍ ഉയര്‍ത്തപ്പെട്ട്‌ സവര്‍ണ്ണജാതിപ്പട്ടം ലഭിച്ച ന്യൂനപക്ഷത്തിനും മാത്രമായി ഇന്ത്യയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുത്തിയിരിക്കുന്നു.
എന്നാല്‍ ഈ അപൂര്‍ണ്ണമായ സ്വാതന്ത്ര്യം നമുക്ക്‌ സത്യത്തില്‍ അനാവേശ്യമായിരുന്നു;എന്നു മാത്രമല്ല; അപകടകരം കൂടിയായിപ്പോയി ഇന്ത്യയുടെ സ്വാതന്ത്ര്യം!


വെള്ളക്കാരന്‍ ഇന്ത്യയിലേക്ക്‌ വന്നത്‌ ഒരു ദൈവദൂതനെപ്പോലെയാണ്‌.
ഇതു പറയുന്നത്‌ 250 വര്‍ഷം മുന്‍പുള്ള ഇന്ത്യയുടെ സാമൂഹ്യമായ അധപതന കാലത്തെ നന്നായി മനസ്സിലാക്കിയതുകൊണ്ടാണ്‌.

ബ്രാഹ്‌മണരും നാടുവാഴികളും അവരുടെ ജാരസന്തതികളായ മറ്റു സവര്‍ണ്ണരും കൂടി ഭൂരിപക്ഷമായ കൃഷിക്കാരന്റെയും തൊഴിലാളികളുടെയും ചോരയൂറ്റിക്കുടിച്ചുകൊണ്ടിരുന്ന ആ പ്രാകൃത കാലത്തെ ഒന്നോര്‍ത്തുനോക്കൂ!

ഭക്തിപ്രസ്‌ഥാനത്തിന്റെ ഭാഗമായി നിലവില്‍ വന്ന രണ്ടായിരം വര്‍ഷക്കാലത്തെ ആ അടിമ സംസ്‌കൃതിയിലേക്ക്‌ സ്വാതന്ത്ര്യത്തിന്റെ ശംഖദ്വനിയുമായി കടന്നുവന്ന ബ്രിട്ടീഷുകാരന്‍ ഹിന്ദു പുരാണങ്ങളില്‍ കാണുന്ന ഏത്‌ ദൈവത്തെക്കാളും ശക്തനായ ദൈവതുല്യനാണ്‌.

ബ്രിട്ടീഷുകാരന്റെ മതം എന്തോ ആയിക്കൊള്ളട്ടെ, അവന്റെ ഭാഷ ഏതോ ആയിക്കൊള്ളട്ടെ ,അവന്‍ ഒരു പക്ഷേ ഇന്ത്യയെ കൊള്ളയടിച്ചിരിക്കാം.
എങ്കിലും, കോമാളിക്കളി പോലുള്ള ബിംബാരാധനതൊട്ട്‌ , താത്വികമായ അദ്വൈദം വരെ ഛര്‍ദ്ദിക്കുന്ന ഏതു ശങ്കരാചാര്യന്‍ നമ്പൂതിരിപ്പാടിനെക്കാളും മനുഷ്യത്വമുള്ളവനായിരുന്നു ബ്രിട്ടീഷുകാരന്‍!

ബ്രിട്ടീഷുകാരന്റെ കൈയില്‍ ആയുധങ്ങള്‍ക്ക്‌ ക്ഷാമമില്ലായിരുന്നു.
ഇന്ത്യക്കാരെ ബ്രാഹ്‌മണനെപ്പോലെ സര്‍വ്വകാലവും തങ്ങളുടെ അടിമകളാക്കുന്നതിനായി ബ്രിട്ടീഷുകാര്‍ക്ക്‌ പുരാണങ്ങള്‍ രചിക്കാമായിരുന്നു.

മുഗളന്മാരെയും, ടിപ്പുവിനെയും പോലെ സര്‍വ്വരെയും മത പരിവര്‍ത്തനം നടത്തി തങ്ങളുടെ ഇച്ഛാനുവര്‍ത്തികളാക്കമായിരുന്നു.
എന്നിട്ടും, ബ്രിട്ടിഷുകാരന്‍ അതൊന്നും ചെയ്യാതെ ... ഇന്ത്യയില്‍ കോടതികള്‍ സ്‌ഥാപിച്ചു.
എന്തിനാണ്‌ ഈ കോടതികള്‍?!
ഏത്‌ യോഗ്യനെ വേണമെങ്കിലും കോടതിയുടെ ആവശ്യമില്ലാതെ തന്നെ ഇന്ത്യലെ ഏത്‌ ഭരണാധികാരിക്കും കൊല്ലാനുള്ള അവകാശമുണ്ടായിരുന്നല്ലോ.

അതെ, ബ്രിട്ടീഷുകാര്‍ വിഡ്ഢികളാണ്‌.
ബ്രിട്ടീഷുകാരന്‍ എന്തിനാണ്‌ ഇത്ര പ്രയാസപ്പെട്ട്‌ ഇന്ത്യ മുഴുവന്‍ നൂറ്റാണ്ടുകളെ വെല്ലുന്ന പാലങ്ങളും, റോഡുകളും, റെയില്‍ പാളങ്ങളും പണിതത്‌?
ബ്രിട്ടീഷുകാരനു പറ്റിയ മറ്റു പല വിഡ്ഢിത്തങ്ങള്‍!!

അന്ന്‌ ബ്രിട്ടീഷുകാരന്‍ കല്‍പ്പിച്ചാല്‍ ഏത്‌ മുന്തിയ ക്ഷത്രിയനും,വിളക്കിത്തല നായരും, പട്ടരും ബ്രിട്ടീഷുകാരന്റെ ചുമട്ടുകാരനായി എത്ര ചാക്ക്‌ കുരുമുളക്‌ വേണമെങ്കിലും ബ്രിട്ടീഷുകാരന്റെ കപ്പലിലെത്തിച്ചു കൊടുക്കുമായിരുന്നല്ലോ!

വിക്രമാദിത്യന്റെ മയൂരസിംഹാസനം ഇന്ത്യയില്‍ വന്ന്‌ കൊള്ളയടിക്കാനായി ബ്രിട്ടീഷുകാരന്‌ റോഡും പാലവും തീവണ്ടിയും ഭാരതമാതാവിനു സമര്‍പ്പിക്കേണ്ട ഗതികേടൊന്നുമില്ലായിരുന്നു.

എന്തു ചെയ്യാം, അവര്‍ തൊലിവെളുത്തവരാണെങ്കിലും കുബുദ്ധിയില്ലാത്തവരായിരുന്നു.
അതു കൊണ്ടാണല്ലോ നാട്ടുകാരെ മുഴുവന്‍ ജാതിഭേദമില്ലാതെ ഇംഗ്ലീഷ്‌ പഠിപ്പിച്ച്‌ , എന്താണ്‌ രാജഭരണം?
എന്താണു ജനാധിപത്യം?
എന്താണ്‌ മനുഷ്യാവകാശം?
എന്താണ്‌ ഗവണ്മെന്റ്‌?
എന്നെല്ലാം നമ്മുടെ തലക്കകത്തേക്ക്‌ കോരി ഒഴിച്ചുതന്നത്‌.

നമ്മുടെ ഇറച്ചിവെട്ടുകാരന്‍ പരശുരാമന്‍ നമ്പൂതിരിയോട്‌ ഒന്ന്‌ അരുളി ചെയ്‌തിരുന്നെങ്കില്‍ തനിക്കു താഴെയുള്ള സകലമാനജാതി ഇന്ത്യക്കാരുടെയും തലയറുത്ത്‌ വിക്‌ടോറിയ രാജ്നിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച്‌ നമ്പൂതിരി സാഷ്‌ടാഗം പ്രണമിക്കുമായിരുന്നില്ലെ?

പകരമായി നസ്രാണി ദൈവങ്ങളെ പൂജിക്കാനുള്ള കുത്തകാവകാശം ബ്രാഹ്‌മണര്‍ക്ക്‌ പതിച്ചു നല്‍കിയാല്‍ രാജ്ഞിയെ തിരുമേനി അനുഗ്രഹിക്കുകയും ചെയ്‌തേനെ!

എന്തു ചെയ്യാം ബ്രിട്ടീഷുകാരന്റെ സംസ്‌ക്കാരവും രാജഭക്‌തിയിലെ സത്യസന്ധതയും അവരെ (ഇന്ത്യക്കാരെ) ശക്‌തരാക്കാനും ബ്രിട്ടീഷുകാരനെതിരെ നന്ദിയില്ലാത്ത സ്വാതന്ത്ര്യ സമരം നയിക്കാനും പ്രേരിപ്പിച്ചു.


രണ്ടായിരം വര്‍ഷം മുമ്പ്‌ ഇന്ത്യക്കാരന്‍ സംസ്‌ക്കാരസമ്പന്നനായി വാണരുളുന്ന കാലത്ത്‌ മധ്യധരണ്യാഴിയില്‍ ചൂണ്ടയിട്ട്‌ കഷ്‌ടിച്ച്‌ ഉപജീവിച്ചിരുന്ന ബ്രിട്ടീഷുകാരന്‍ സംസ്‌ക്കാരസമ്പന്നനാവുകയും ഇന്ത്യക്കാരന്‍ സംസ്‌ക്കാരം നഷ്‌ടപ്പെട്ട്‌ അടിമത്വത്തിലേക്കും അന്ധതയിലേക്കും കൂപ്പുകുത്തുകയും ചെയ്‌തതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്‌?

ബുദ്ധദര്‍ശനത്തിനും അശോകചക്രവര്‍ത്തിക്കും എതിരായി ഭാരതത്തില്‍ രൂപംകൊണ്ട ഭക്തിപ്രസ്‌ഥാനമെന്ന ബ്രാഹ്‌മണ നാടുവാഴി കൂട്ടുകെട്ടിന്റെ ഫലമായി വിഷലിപ്‌തമായ ഇന്ത്യന്‍ സംസ്‌ക്കാരം നിര്‍ജ്ജീവമാകുകയും രോഗഗ്രസ്‌ഥമായ ഭാരതത്തിന്റെ ശരീരത്തിലേക്ക്‌ പുത്തന്‍ രോഗാണുക്കളെപ്പോലെ സംസ്‌ക്കാരശൂന്യരായ അടിമകളും , മുഗളരും ചേക്കേറുകയും ചെയ്‌തു.

എന്തുകൊണ്ട്‌ നാം നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായ ആയിരക്കണക്കിന്‌ ബുദ്ധവിഹാരങ്ങളും ക്ഷേത്രങ്ങളും തല്ലിയുടച്ച്‌, പീരങ്കികൊണ്ട്‌ തവിടു പൊടിയാക്കി അതിക്രമിച്ചു വന്ന വിദേശികളായ മുസ്ലീം ഭരണാധികാരികള്‍ക്കെതിരെ സ്വാതന്ത്ര്യസമരം നടത്തിയില്ല?

നമ്മുടെ സഹോദരിമാരുടെയും, അമ്മയുടെയും, ഭാര്യയുടെയും പാതിവ്രത്യം കവര്‍ന്ന്‌ വാള്‍മുനക്കുമുന്നില്‍ നിര്‍ത്തി മതം മാറ്റി സാമ്രാജ്യം വിസ്‌തൃതമാക്കിയ ആ അപരിഷ്‌കൃത ഭരണാധികാരികള്‍ക്കെതിരെ ആരുടെയുംദേശസ്‌നേഹം എന്തുകൊണ്ടാണ്‌ പൊട്ടി ഒഴുകാതിരുന്നത്‌.?

പാരതന്ത്ര്യം മാനികള്‍ക്ക്‌ മൃതിയെക്കാള്‍ അന്ന്‌ ഭയാനകമായിരുന്നില്ലേ!

സത്യമിതാണ്‌,

ഇന്ത്യന്‍ ജനതയെ അപേക്ഷിച്ച്‌ വളരെ പ്രാകൃതരായ മുസ്ലീം ഭരണാധികാരികള്‍ ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുകയല്ല ചെയ്‌തത്‌.

അവര്‍ നാട്ടില്‍ വിതച്ചത്‌ റെയില്‍പാളങ്ങളും, സ്‌കൂളുകളും, ആശുപത്രിയും, കോടതിയും, പോലീസ്‌ സ്‌റ്റേഷനും അറിവിന്റെ ഭാഷയായ ഇംഗ്ലീഷുമായിരുന്നില്ല.
മറിച്ച്‌ സംഘടിതവും വര്‍ഗ്ഗിയവുമായ ഒരു മതമായിരുന്നു.
തങ്ങളുടെ വിശ്വാസത്തിനെതിരെ ഉരിയാടുന്ന എന്തിനെയും കാഫിറായി കാണുന്ന അസഹിഷ്‌ണുതയുടെ മതമായിരുന്നു അവരുടെ മുഖ്യ ആയുധം.

മതവും വര്‍ഗ്ഗബോധവും തീണ്ടാതെ ബ്രാഹ്‌മണന്റെ വിഷമേറ്റു ബോധമറ്റു കിടന്ന ഇന്ത്യന്‍ ജനതയെ മുസ്ലീം ഭരണാധികാരികള്‍ കീഴ്‌പ്പെടുത്തിയപ്പോള്‍ സ്വാതന്ത്ര്യം വേണമെന്ന്‌ ആര്‍ക്കും തോന്നിയില്ല.

യഥാര്‍ത്ഥത്തില്‍ ഇരുട്ടിന്റെയും സംസ്‌ക്കാര ശൂന്യതയുടെയും ഇരുണ്ട ആ യുഗത്തില്‍ നിന്നല്ലേ ഭാരതീയന്‌ പ്രകാശത്തിന്റെയും,സംസ്‌കൃതിയുടെയും സ്വാതന്ത്ര്യം ആവശ്യമായിരുന്നത്‌.

ആ ഇരുണ്ട യുഗത്തിന്‌ ഒരു പരിസമാപ്‌തി നല്‍കിയ ബ്രിട്ടീഷുകാരുടെ ആഗമനത്തെയാണ്‌ ഞാന്‍ സ്വതന്ത്രയായി മനസ്സിലാക്കുന്നതും ആദരിക്കുന്നതും.

ബ്രാഹ്‌മണന്‍ ഈയ്യമൊഴിച്ച്‌ കരിച്ചു കളഞ്ഞ എന്റെ ചെവിയുടെ കേള്‍വിയും,
ബ്രാഹ്‌മണന്റെ ചവിട്ടേറ്റ്‌ വികൃതമായ എന്റെ മുഖവും,
കുലത്തൊഴിലിന്റെ നുകം പേറി കരിങ്കല്ലായിത്തീര്‍ന്ന എന്റെ ചുമലുകളും,
അയ്യായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഭാരതത്തിന്റെ സാംസ്‌ക്കാരിക ചൈതന്യം പേറുന്ന എന്റെ പൊള്ളുന്ന ജീവ കോശങ്ങളും,
ജാതിയുടെ വിലങ്ങുകളാല്‍ ബന്ധിച്ച എന്റെ കൈകാലുകളും
ബ്രിട്ടീഷുകാരന്റെ ആഗമനത്തോടെ പ്രപഞ്ച മാനവികതയുമായി ഏകീഭവിച്ചിരിക്കുന്നു.
ഇതിനെ തന്നെയാണ്‌ ഞാന്‍ സ്വാതന്ത്ര്യമെന്ന്‌ വിളിക്കുന്നത്‌.

കാരണം, മനുഷ്യന്റെ ഏറ്റവും വലിയ സ്വാതന്ത്ര്യം മനസ്സിന്റെ സ്വാതന്ത്ര്യമാണ്‌.
പക്ഷേ , ആ സ്വാതന്ത്ര്യം 1947 മുതല്‍ നഷ്‌ടപ്പെട്ട്‌ തുടങ്ങിയിരിക്കുന്നു.

ഇന്നത്തെ ഇന്ത്യക്കാരന്റെ രണ്ടായിരം വര്‍ഷം പഴക്കമുള്ള അടിമ മനസ്സിനു വേണ്ടത്‌ ആരാധനാമൂര്‍ത്തികളെയാണ്‌.
ലോകചരിത്രത്തില്‍ തങ്ങളുടെ പേരെഴുതിചേര്‍ക്കാനായി ചില സവര്‍ണ സംബന്ന കുടുംബങ്ങള്‍ വളരെ ത്യാഗങ്ങള്‍ സഹിച്ചിരുന്നു.
പക്ഷേ ഈ ത്യാഗങ്ങളൊന്നും ഇന്ത്യക്കാരന്‌ വേണ്ടായിരുന്നു.
കാരണം, അവന്റെ ആകാശം പരിമിതപ്പെടുത്താനേ ഇവരുടെ ത്യാഗങ്ങള്‍ ഉപകരിച്ചുള്ളൂ.

ബ്രിട്ടീഷുകാരന്‍ കുറച്ചുകാലം കൂടി ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ ഇന്നത്തെ അമേരിക്കയുടെ സ്‌ഥാനത്ത്‌ ഇന്ത്യയുമുണ്ടായേനെ!
എങ്കിലും ബ്രിട്ടീഷുകാരെ....
നിങ്ങള്‍ക്ക്‌ നന്ദി!!
ഞങ്ങളെ മനുഷ്യരാക്കിയതിന്‌,
ബ്രാഹ്‌മണന്റെ രക്തദാഹത്തില്‍ നിന്നും അല്‍പ്പസമയത്തേക്കെങ്കിലും മോചനം നല്‍കിയതിന്‌!! ഞങ്ങള്‍ക്ക്‌ ലോക ഭാഷയും, നിങ്ങളുടെ സംസ്കാരത്തിന്റെ തണലും നല്‍കി അനുഗ്രഹിച്ചതിന്‌.
ഞങ്ങള്‍ക്ക്‌ കോടതിയും, റെയില്‍ വെയും, പോസ്‌റ്റോഫീസും, സ്കൂളുകളും തന്ന്‌ നാഗരികരാക്കിയതിന്‌.


സ്വാതന്ത്ര്യ സമരമെന്ന തെമ്മാടിത്തത്തിന്‌ ഞങ്ങളോട്‌ പൊറുക്കുക.
നിങ്ങള്‍ നല്‍കിയ ഒരു തരി വെളിച്ചം അയ്യായിരം വര്‍ഷം പഴക്കമുള്ള ഞങ്ങളുടെ പൊലിഞ്ഞുപോയിരുന്ന സംസ്‌ക്കരത്തെ വീണ്ടും ജ്വലിപ്പിച്ചിരിക്കുന്നു.
നന്ദി നന്ദി...




(സ്നേഹത്തിന്റെ പേരില്‍ ചിത്രകാരനുവേണ്ടി വഴക്കുകേള്‍ക്കാന്‍ തയ്യാറായിവന്ന ഒരു സുഹൃത്തിന്‌ തല്‍ക്കലത്തേക്ക്‌ കല്ലേറ്‌ തടയാന്‍ ചിത്രകാരന്‍ നല്‍കിയ ഒരു പരിചയായിരുന്നു ഈ ലേഖനം. ചിത്രകാരന്‍ ഏറ്റവും വെറുക്കുന്ന ഒരു പേരിനു താഴെ ഈ ലേഖനം സ്ഥിരമായി ഇരിക്കുന്നതില്‍ വല്ലാത്തൊരു മനപ്രയാസമുള്ളതിനാല്‍ മഹാവിഷ്ണുവില്‍നിന്നും ലേഖനം തിരിച്ചു വാങ്ങുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഈ ലേഖനം പേജുമ്മെക്കറിലും, ഇപ്പോള്‍ യുണികോഡിലും കംബൊസ്‌ ചെയ്തുതന്ന എന്റെ സ്റ്റാഫിനോടും, എനിക്കുവേണ്ടി ചീത്തകേട്ട(മഹാവിഷ്ണു) സുഹൃത്തിനോടും നന്ദി പറയുന്നു.)

Saturday, January 20, 2007

ആത്‌മീയത പ്ലാസ്‌റ്റിക്ക്‌ കുപ്പിയില്‍ !!

ഡിസ്‌പോസിബിള്‍ കുപ്പികളില്‍ വ്യാപാരാടിസ്‌ഥാനത്തില്‍ ലഭിക്കുന്ന ശുദ്ധജലം തുടക്കത്തില്‍ വിദേശികളുടെ കൈയില്‍ മാത്രമേ കണ്ടിരുന്നുള്ളൂ.
എന്നാലിപ്പോള്‍ വീടിന്റെ പടിയിറങ്ങിയാല്‍ ദാഹജലത്തിനായി നാം കുപ്പിവെള്ളത്തെ മാത്രമേ ആശ്രയിക്കൂ.അടുത്ത്‌ തന്നെ ശുദ്ധവായുവും ഇങ്ങനെ കുപ്പിയില്‍ ലഭിക്കുന്ന കാലം വിദൂരമല്ല.

കുപ്പിയിലടച്ച വായുവിന്‌ മുമ്പായി നമ്മുടെ നാട്ടില്‍ കുപ്പിയിലടച്ച ആത്‌മീയതയാണ്‌ ഇപ്പോള്‍ പ്രചാരം നേടിക്കൊണ്ടിരിക്കുന്നത്‌. ജീവിക്കാനുള്ള കല, മരിക്കാതിരിക്കാനുള്ള കല, അസുഖമകറ്റാനുള്ള പാക്കേജ്‌, മനസ്സിനെ ബ്രഹ്‌മത്തില്‍ ലയിപ്പിക്കാനുള്ള വിദ്യ എന്നിങ്ങനെയുള്ള പല പേരുകളില്‍ ആത്‌മീയത നമ്മുടെ സമൂഹത്തില്‍ വിറ്റഴിക്കാനായി പലവിധ വേഷങ്ങള്‍ വര്‍ത്തമാന പത്രങ്ങളില്‍ ആടിതകര്‍ത്തു കൊണ്ടിരിക്കുന്നു.ആത്‌മീയതയുടെ കുപ്പിയിലാക്കിയ കച്ചവടത്തില്‍ തുടക്കക്കാര്‍ക്കുള്ള ആത്‌മീയ സുഖം നല്‍കുന്ന വീര്യം കുറഞ്ഞ ആത്‌മീയതയും, വീര്യം കൂടിയ മുതിര്‍ന്നവര്‍ക്കുള്ള കുപ്പി ആത്‌മീയതയുമുണ്ട്‌. വീര്യം കൂടിയ കുപ്പി ആത്‌മീയത സേവിക്കുന്നവര്‍ക്കുമാത്രമേ സുന്ദര സ്വരൂപനായ ആത്‌മീയാചാര്യന്‍ ശ്രീ. ശ്രീ. ബിസ്സിനസ്സ്‌ സ്വാമിയെ നേരിട്ടുകാണാന്‍ അവസരം ലഭിക്കുകയുള്ളൂ.

സത്യത്തില്‍ ഇവര്‍ നല്‍കുന്ന ആത്‌മീയതയില്‍ 5 ശതമാനത്തിലധികം ആത്‌മീയതയുണ്ടാകില്ല. ബാക്കി സുലഭമായ പച്ചവെള്ളവും ചില ബിസിനസ്സ്‌ ഒറ്റമൂലികളും മാത്രമാണുണ്ടാകുക. ഇവര്‍ നല്‍കുന്ന എല്ലാ കുപ്പി ആത്‌മീയതകളും സേവിച്ച്‌ ശ്രീ. ശ്രീ ബിസിനസ്സ്‌ സ്വാമിയുടെ വാത്സല്യം പിടിച്ചുപറ്റിയ ആത്‌മീയ ജ്യോതിസ്സായ ഒരാളെ സ്‌കാന്‍ ചെയ്‌തു നോക്കിയാല്‍ ആത്‌മീയതയുടെ ഒരു തരിപോലുമില്ലാത്ത ശുഷ്‌ക്കിച്ച ഹൃദയമാണു കാണാനാകുക. മാത്രമല്ല ഈ ശുഷ്‌ക്കിച്ച ഹൃദയത്തിനു ചുറ്റും ചൈനയുടെ വന്മതില്‍ പോലെ വളരെ കട്ടികൂടിയ അഹന്തയുടെ കോട്ടയുമുണ്ടാകും. താന്‍ ശ്രീ. ശ്രീ ബിസിനസ്സാനന്ദ സ്വാമിയുടെ വാത്സല്യ വലയത്തിലകപ്പെടാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം മനുഷ്യരിലൊരാളാണെന്നു അയാള്‍ അഭിമാനിക്കുന്നതു കാണാം. മറ്റുള്ളവരുടെ ഹൃദയത്തില്‍ സ്വന്തം അഹന്തയുടെ മുള്ളുകൊണ്ട്‌ പോറി രസിക്കാന്‍ ഈ ഭാഗ്യവാന്‍ മടിക്കില്ല.

ഈ ജാഢ ഒരിക്കലും ആത്‌മീയതയല്ല.

പണം കൊണ്ട്‌ വാങ്ങുന്ന ഈ ജാഢ ഒരിക്കലും ആത്‌മീയതയല്ല. നമ്മെ ആത്‌മീയപ്രഭാഷണം കൊണ്ടു കോരിത്തരിപ്പിക്കുന്ന അധികം പേരും തെരുവിലെ കൈനോട്ടക്കാരന്റെ മനശാസ്‌ത്രജ്ഞാനം കൊണ്ടുതന്നെയാണ്‌ നമ്മെയും ആകര്‍ഷിക്കുന്നത്‌. നമുക്ക്‌ ശരിയാണെന്ന്‌ ഉത്തമ ബോധ്യമുള്ളതും എന്നാല്‍ നാം സ്വാര്‍ത്ഥതയാല്‍ മനസ്സിന്റെ കോണില്‍ ഉപേക്ഷിക്കുന്നതുമായ സത്യത്തില്‍(നന്മയുടെ/ദൈവികതയുടെ) സ്വിച്ചില്‍ വാക്കുകൊണ്ടൊരു സ്‌പര്‍ശം! അതുമാത്രമേ ഏതൊരു ആത്‌മീയപ്രഭാഷകനും ചെയ്യുന്നുള്ളൂ.(മനസ്സിന്റെ ഉപേക്ഷിക്കപ്പെട്ട കോണില്‍ പോലും സത്യമില്ലാത്തവന്‌ ഏത്‌ ആത്‌മീയപ്രഭാഷണം കേട്ടാലും ചേമ്പിന്റെ ഇലയില്‍ വെള്ളമൊഴിച്ചതു പോലെയാണ്‌).


ഇയ്യിടെ ദില്ലിയില്‍ നിന്നു വന്നൊരു സ്വാമി അദ്ദേഹത്തിന്റെ പ്രഭാഷണത്തില്‍ പറഞ്ഞത്‌ മനുഷ്യരെല്ലാം ഒരു പാത്രത്തില്‍ വെള്ളവുമായി കടപ്പുറത്തുകൂടി ഗര്‍വ്വോടെനടക്കുകയാണെന്നാണ്‌. ഈ സമുദ്രം തന്നെയാണ്‌ തന്റെ കയ്യിലുള്ള പാത്രത്തിലുള്ളതെന്ന്‌ മനുഷ്യന്‍ അറിയുന്നില്ല എന്നാണദ്ദേഹം പരിതപിച്ചത്‌.അദ്ദേഹത്തിന്റെ പ്രഭാഷണം ശ്രവിച്ചവര്‍ തങ്ങളുടെ കയ്യിലുള്ള അഹംഭാവമാകുന്ന പാത്രത്തെസമുദ്രത്തില്‍ ഉപേക്ഷിച്ച്‌ അഹംഭാവ വിമുക്തരാകണമെന്ന്‌ അദ്ദേഹം ആഹ്വാനം ചെയ്‌തു. എത്ര പേര്‍ അങ്ങനെ ചെയ്‌തെന്നറിയില്ല! ആരും അഹംഭാവം വെടിയില്ല.


എന്നാലും സ്വാമിയുടെ അഹംഭാവവുമായി കടപ്പുറത്തു നില്‍ക്കുന്ന മനുഷ്യനെ എനിക്ക്‌ വല്ലാതെ ഇഷ്‌ടപ്പെട്ടു.ഈ സ്വാമിയില്‍ നിന്നും കുറച്ചുകൂടി നടന്നാല്‍ അതിനെക്കാള്‍ വ്യക്തമായ ജീവിത വീക്ഷണം കിട്ടും. അതിങ്ങനെയാണ്‌. നമ്മളെല്ലാം കടപ്പുറത്തല്ല, കടലിനകത്താണ്‌. ഓരോരുത്തരുടെയും മനസ്സ്‌ ഓരോ പാത്രങ്ങളാണ്‌. അടച്ചു ബന്ധവസാക്കപ്പെട്ട പാത്രങ്ങള്‍! സമുദ്രജലം തന്നെയാണ്‌ ഈ പാത്രങ്ങളിലെല്ലാം അടങ്ങിയിരിക്കുന്നത്‌ എങ്കിലും അത്‌ കടലിലെ വെള്ളവുമായി പതിറ്റാണ്ടുകളായി ബന്ധപ്പെടാന്‍ അവസരം ലഭിക്കാതെ അടച്ചു സൂക്ഷിച്ചിരിക്കുന്നതിനാല്‍ ദുഷിച്ചതും ദ്രവിച്ചതും ദുര്‍ഗന്ധം വമിപ്പിക്കുന്നതുമാണ്‌. ഈ ദുഷിപ്പും, ദുര്‍ഗ്ഗന്ധവും അകറ്റി ഇടക്കൊന്ന്‌ റീഫില്ലു ചെയ്യാനാണ്‌ നാം സ്വാമിമാരുടെയും ആള്‍ ദൈവങ്ങളുടെയും ആത്‌മീയകുപ്പി വെള്ളത്തിനു വേണ്ടി ക്യൂ നില്‍ക്കുന്നത്‌.

ഋഷികേശിലെ ഗംഗാനദിയുടെ ഉറവിട സ്‌ഥാനത്തു നിന്നു ശേഖരിച്ച ഒറിജിനല്‍ ആത്‌മീയ കുപ്പിവെള്ളം എന്ന പേരില്‍ നമ്മുടെ ശ്രീ. ശ്രീ.. സ്വാമിമാര്‍ നല്‍കുന്ന ആത്‌മീയതയ്‌ക്കു വേണ്ടി പരക്കം പായുന്നതും നമ്മുടെ മനസ്സിലെ മലിനവും ദുര്‍ഗന്ധപൂരിതവുമായ ദുഷിച്ച ആത്‌മീയത ശുദ്ദീകരിക്കുന്നതിനു വേണ്ടിയാണ്‌.സത്യത്തില്‍ ആത്‌മീയതയുടെ റീഫില്ലിങ്ങിനായി ആത്‌മീയ കുപ്പിവെള്ളത്തിന്റെ ആവശ്യമൊന്നുമില്ല. സമുദ്രത്തില്‍ അടക്കപ്പെട്ട നിലയില്‍ കിടക്കുന്ന പാത്രങ്ങളെപ്പോലുള്ള നമ്മുടെ വ്യക്തിത്വത്തിന്‌ ആനുകാലികതയും, ശുദ്ധിയും കൈവരുത്താന്‍ നമ്മുടെ വ്യക്തിത്വമാകുന്ന പാത്രത്തിന്റെ വശങ്ങളില്‍ ജനലും, വാതിലും, വെന്റിലേറ്ററും ഘടിപ്പിക്കാം. ജീര്‍ണ്ണതയെ പുറം തള്ളി, സമുദ്ര ജലം ആഗിരണം ചെയ്യാനായി മനസിന്റെ ജനലും വാതിലും തുറന്നിടാം.

വിലകൂടിയ ആത്‌മീയ കുപ്പിവെള്ളം

പക്ഷേ ഒരു കുഴപ്പമുണ്ട്‌ ഇങ്ങനെ ചെയ്യുന്നവന്‍ സാധാരണക്കാരനായിപ്പോകും. സാധാരണക്കാരനിടയില്‍ അസാധാരണക്കാരനാകാനാഗ്രഹിക്കുന്നവന്‍ താമസം സമുദ്ര ജലത്തിലാണെങ്കിലും ഋഷികേശിലെ ഗംഗയുടെ ഉത്‌ഭവ സ്‌ഥാനത്തു നിന്നും ആധുനിക രീതിയിലുള്ള വിദേശ ഉപകരണങ്ങളെ കൊണ്ട്‌ സംസ്‌ക്കരിച്ചതും മഹായോഗികളായ ബിസിനസ്സ്‌ സ്വാമികള്‍ പാക്കു ചെയ്‌തതുമായാ വിലകൂടിയ ആത്‌മീയ കുപ്പിവെള്ളം തന്നെ ഉപയോഗിക്കേണ്ടതാണ്‌. അപ്പോള്‍ മാത്രമേ അദ്ദേഹത്തിനും കുടുംബത്തിനും ആശ്രിതര്‍ക്കും അതേക്കുറിച്ച്‌ പൊങ്ങച്ചം പറയാന്‍ സ്‌കോപ്പുണ്ടാവുകയുള്ളൂ.

കുപ്പി ആത്‌മീയത ആത്‌മീയതയില്ലാത്ത ഒരു കൂട്ടം ജനത്തിന്‌ അഹങ്കരിക്കാനുള്ള ഒരു കാരണം എന്നതിലുപരി മനുഷ്യത്വത്തിനുംസമൂഹ നന്മക്കും വേണ്ട ഒരു ആവശ്യ വസ്തുവല്ല, എന്ന്‌ മാത്രമല്ല സാമൂഹ്യമായ ഒരു തിന്മകൂടിയാണ്‌.

നമ്മുടെ സമൂഹത്തില്‍ ആത്‌മീയതയ്‌ക്ക്‌ ക്ഷാമമുള്ളതായി എനിക്കിതുവരെ അനുഭവപ്പെട്ടിട്ടില്ല. (സമൂഹത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന റോട്ടെറി,ലയണ്‍,തുടങ്ങിയ വരട്ടുചൊറി ബാധിച്ചവര്‍ക്കും ,ഈ രോഗം സ്റ്റാറ്റസ്‌ സിംബലായി കരുതി അംഗത്വത്തിനു ക്യൂ നില്‍ക്കുന്ന ഡൊക്ട്ടര്‍മാര്‍, ബിസിനസ്സുകാര്‍,തുടങ്ങിയവര്‍ക്ക്‌ ആത്മീയ കുപ്പിവെള്ളമില്ലാതെ ജീവിക്കനാകില്ല.)

ചെത്തു സ്വാമി

നമ്മുടെ നാട്ടിലെ ആനന്ദതുന്തിലരായിരിക്കുന്ന കാഷായ വസ്ത്രങ്ങളിട്ട ബിസിനസ്‌ സ്വാമിമാരെ(പണംവാങ്ങുന്ന സാമിമാരെ മാത്രം ഉദ്ദെശിച്ച്‌) നോക്കൂ. കാഷായ വസ്‌ത്രമല്ലാതെ മറ്റേന്തെങ്കിലും യൂണിഫോമിട്ട സ്വാമിമാരെയും ഒഴിവാക്കേണ്ടതില്ല. ഈ സ്വാമിമാരും സ്വാമിനിമാരുമൊക്കെ അഹങ്കാരത്തെ കീഴടക്കി പരബ്രഹ്‌മത്തിന്റെ വിശാലതയില്‍ സത്യത്തിന്റെ ശിവ സൌന്ദര്യം നുകര്‍ന്നു കൊണ്ടിരിക്കുന്നവരാണെന്ന്‌ നിങ്ങള്‍ വിചാരിക്കുന്നെങ്കില്‍ തെറ്റി. നമ്മുടെ സാധാരണ മനുഷ്യരെക്കാള്‍ നൂറിരട്ടി സ്വാര്‍ത്ഥവും സങ്കുചിതവുമായ മനസ്സിന്‌ ഉടമകളായിരിക്കും നമുക്ക്‌ ചുറ്റുമുള്ള ഭൂരിഭാഗം സ്വാമിമാരും.കൃത്രിമമായ പ്രൊഫഷണല്‍ ശാന്തതയും ഒരു ചെറുപുഞ്ചിരിയും പുറത്തേക്കൊഴുകിക്കൊണ്ടിരിക്കുന്ന സ്വാമിയുടെയും സ്വാമിനിമാരുടെയും മുഖാരവിന്ദം കലുഷമാകാന്‍ തുടങ്ങുക മറ്റേതെങ്കിലും ഗോത്രത്തില്‍പ്പെട്ട ഒരു ചെത്തു സ്വാമിയെ കാണുമ്പോഴാണ്‌. കുറച്ചു നേരത്തെ കുശലാന്വേഷണങ്ങളുടെ പുറംപൂച്ചുകള്‍ക്കു ശേഷം അല്ലെങ്കില്‍ പരസ്‌പ്പരമുള്ള പുകഴ്‌ത്തലുകള്‍ക്കു ശേഷം രണ്ടു പേരും ആത്‌മീയതയിലേക്കുള്ള ചര്‍ച്ചകള്‍ക്കൊനും മുതിരാതെ വേഗം വഴിപിരിയുന്നത്‌ കാണാം.
സത്യത്തില്‍ ആത്‌മീയമായി അത്ര ഉയര്‍ന്നവരെങ്കില്‍ രണ്ട്‌ ആത്‌മീയജ്യോതിസ്സുള്‍ തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ സ്‌നേഹത്തിന്റെയും മാനുഷികതയുടെയും പരമാനന്ദം കാരണം ഒരു ഉത്‌സവം തന്നെ നടക്കേണ്ടതാണ്‌. പക്ഷേ മനസ്സിന്റെ വാതിലും ജനലും തുറക്കാതെ ഈ ആത്‌മീയ ജ്യോതിസ്സുകള്‍ സജാതീയകാന്തിക ധ്രുവങ്ങളെപ്പോലെ വിഘര്‍ഷിക്കുന്നത്‌ കാണുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്‌. നമ്മുടെ മുന്നില്‍ ആത്‌മീയതയുടെ പ്രകാശം പ്രസരിപ്പിച്ചുകൊണ്ടു നില്‍ക്കുന്ന ഈ സ്വാമിമാര്‍ ആത്‌മീയജ്യോതിസ്സുകള്‍ എന്ന്‌ വിശേഷിപ്പിക്കാന്‍ യോഗ്യരല്ല. മറിച്ച്‌ കേവലം ആത്‌മീയ മിന്നാമിനുങ്ങുകള്‍ മാത്രമാണ്‌. അതെ ഇരുട്ടിനെ അലങ്കരിക്കാനായി ജന്മം കൊണ്ട മിന്നാമിനുങ്ങുകളാണ്‌ നമ്മുടെ ഇത്തരം ആത്‌മീയാചാര്യന്മാര്‍.സൌജന്യ ഭക്ഷണത്തിനും, സുഖസൌകര്യങ്ങള്‍ക്കുമായുള്ള മനുഷ്യ സ്വാര്‍ത്ഥതയുടെയും ഭീരുത്വത്തിന്റെയും അവതാരങ്ങള്‍!! നമ്മുടെ ഇന്ത്യന്‍ സമൂഹത്തിന്‌ ഇന്നാവശ്യം സമൂഹത്തില്‍ തലച്ചോറായി വര്‍ത്തിക്കേണ്ട സ്വതന്ത്ര ചിന്തകരാണ്‌. ഈ പുതിയ ചിന്തകരെ ഉത്‌പാദിപ്പിക്കാത്ത സമൂഹം രണ്ടായിരമോ അഞ്ചായിരമോ വര്‍ഷമായി ചവച്ചു തുപ്പിക്കൊണ്ടിരിക്കുന്ന വേദങ്ങളെയും പുരാണങ്ങളെയും വീണ്ടും വീണ്ടും എടുത്ത്‌ ചവക്കുന്ന വൃഥവ്യായാമത്തിലേര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ്‌. ഇന്ത്യയുടെ ബുദ്ധിമാന്ദ്യത്തിന്റെ കാരണവും മറ്റൊന്നല്ല. (പഴയ സംസ്കാരവും, ചരിത്രവും,സാഹിത്യവും,ദര്‍ശനങ്ങളും,പൈത്രുകവും തള്ളിപ്പറയുകയല്ല. അതില്‍തന്നെ കുഴഞ്ഞുവീണ്‌ വീരഗതിപ്രാപിക്കാനുള്ള ആഹ്വാനങ്ങള്‍ക്ക്‌ വഴിപ്പെടാതെ പൈത്രുകത്തില്‍ നിന്നും ശക്തിനേടി ഭാവിയിലീക്കുള്ള പുതിയ അറിവുകളുടെയും, ചിന്തകളുടെയും മാര്‍ഗങ്ങള്‍ വെട്ടിത്തുരക്കാനുള്ള ഊര്‍ജ്ജ്യവും, ഉണര്‍വും നമുക്കുണ്ടാകട്ടെ.) (നാലുവര്‍ഷം മുമ്പെഴുതിയ പൂര്‍ത്തിയാകാത്ത ഒരു ലേഖനം.)

സമാനമായ മറ്റു ലേഖനങ്ങള്‍ :
1) എന്താണ്‌ ആത്മീയത ?
2) ശ്രീശ്രീ രവിശങ്കറിനു മുഖമ്മ്മൂടിയുണ്ടോ ??

Monday, January 8, 2007

എന്താണ്‌ ആത്മീയത ?

ആത്‌മീയത

ആത്‌മീയതയില്ലാത്ത മനുഷ്യന്‍ എങ്ങിനെയിരിക്കും!
ഒന്നുകില്‍ ഒരു ശിശുവിനെപ്പോലെ കരഞ്ഞുകൊണ്ടിരിക്കാം.
അല്ലെങ്കില്‍ ഭയവിഹ്വലനായ ഒരു ഭ്രാന്തനെപ്പോലെ പെരുമാറാം.
യാതൊരു ആത്‌മീയതയില്ലാത്തവനായാണ്‌ ഒരു ശിശു ഭൂമിയിലേക്ക്‌ പിറന്നു വീഴുന്നത്‌. പിന്നീട്‌ പ്രകാശത്തിന്റെ പ്രപഞ്ചത്തില്‍ നിന്നും തന്റെ അമ്മയുടെ മുലയുടെ സ്‌ഥാനം അവനിലേക്ക്‌ അറിവായി കടന്നുവരുന്നു. കറുത്ത മുല ഞെട്ട്‌ അവന്റെ ലോകത്തിന്റെ കേന്ദ്രബിന്ദുവാകുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അമ്മയുടെ കറുത്ത തലയും തുടര്‍ന്ന്‌ അമ്മയുടെ കണ്‍മണികളും പ്രകാശപ്രപഞ്ചത്തിലെ കൂട്ടുകാരായും അവന്‌ മുന്നില്‍ പ്രത്യക്ഷപ്പെടുന്നു. അമ്മയുടെ തലയ്‌ക്കുചുറ്റും ഉപഗ്രഹങ്ങളെപ്പോലെയും ധൂമകേതുക്കളെപ്പോലെയും ചുറ്റിത്തിരിയുന്ന അചഛന്റെയും ബന്ധുജനങ്ങളുടെയും കറുത്തതലകള്‍ അവന്റെ നിലനില്‍പ്പിന്‌ പ്രതികൂലമല്ലെന്നും അവന്‍ അനുഭവത്തില്‍ നിന്നും മനസ്സിലാക്കുന്നു. ഇങ്ങനെ ഏറ്റവും സ്വാര്‍ത്ഥമായ ശിശുവിന്റെ മനസ്സ്‌ തന്റെ ചുറ്റും വട്ടമിട്ട്‌ സഞ്ചരിക്കുന്ന കറുത്തഗോളങ്ങളായി മനസ്സിലാക്കുന്ന മാതാപിതാക്കളെയും ബന്ധുജനങ്ങളെയും തന്റെ കഴിവ്‌ വികസിക്കുന്നതിനനുസരിച്ച്‌ പഠിക്കുകയും അവരില്‍ നിന്നും ഏകപക്ഷീയമായ സ്‌നേഹസുഖം നേടി പ്രബലനാവുകയും തന്റെ ബാല്യകാലം ആരംഭിക്കുകയും ചെയ്യുന്നു.

വലുതാകുന്തോറും അവന്റെ ലോകം വികസിക്കുകയും കൂടുതല്‍ കൂടുതല്‍ ആളുകളെയും, വീടുകളെയും, സ്‌ഥലങ്ങളെയുംകുറിച്ച്‌ അവന്‍ അറിവ്‌ നേടുകയും സമൂഹത്തിലെ ആചാരാനുഷ്‌ഠാനങ്ങളിലേക്കും, മതം,രാഷ്‌ട്രീയം, ശാസ്‌ത്രം, ചരിത്രം എന്നിവയിലേക്കും അവന്റെ അറിവ്‌ അഥവാ സ്‌ഥാന ബോധം വളരുകയും ചെയ്യുന്നു.

ഓരോ മനുഷ്യന്റെയും ആത്‌മീയത എന്നത്‌ പ്രപഞ്ചത്തില്‍ മനുഷ്യന്‍ തനിക്കുണ്ടെന്ന്‌ കരുതുന്ന സ്‌ഥാനബോധം തന്നെയാണ്‌.

വംശീയമായോ, മതപരമായോ, ജാതീയമായോ, സാമൂഹ്യമായോ താന്‍ ആരോടൊക്കെ ബന്ധപ്പെട്ടുകിടക്കുന്നു എന്നും ബന്ധപ്പെടാതിരിക്കുന്നു എന്നുമുള്ള അറിവ്‌ തന്നെയാണ്‌ ആ സ്‌ഥാനബോധം.
തന്റെ ആത്‌മാവ്‌ അഥവ ജീവന്‍ പ്രപഞ്ചത്തില്‍ എവിടെ സ്‌ഥിതി ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ആത്‌മജ്ഞാനമാണ്‌ അഥവ വിശ്വാസമാണ്‌ ആത്‌മീയത. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ആത്‌മീയത എന്നത്‌ മതവിശ്വാസവുമായി ബന്ധപ്പെട്ട സ്‌ഥാന ബോധം മാത്രമാണ്‌.
മതം മനുഷ്യന്‌ സ്‌ഥാനബോധം നല്‍കുന്ന പല അറിവുകളില്‍ ഒന്നു മാത്രമാണ്‌.
സ്വര്‍ഗ്ഗത്തില്‍ പരമശക്തനായ ഒരു വ്യക്തിത്വമുണ്ടെന്നും അയാള്‍ ഈ പ്രപഞ്ചത്തെ മുഴുവന്‍ നിയന്ത്രിക്കുന്ന ജഗത്‌സ്രഷ്‌ടാവും, പാലകനുമാണെന്നും മറ്റുമുള്ള വിശ്വാസം ഉറപ്പിച്ച്‌ ആ വിശ്വാസത്തില്‍ നിന്നും സൃഷ്‌ടിക്കപ്പെടുന്ന ഒരു ലോകത്തിലെ എളിയ ഒരു കണ്ണിയായി സ്വയം വിലയിരുത്തപ്പെട്ട്‌ (ആത്‌മജ്ഞാനം നേടി) ആ കണ്ണി പൊട്ടിക്കാതേയും സ്‌ഥാനഭ്രംശമുണ്ടാക്കാതേയും ജീവിച്ചു തീര്‍ക്കാനുള്ള ഒരു ജോലിയാണ്‌ മതത്തിലൂടെ വിശ്വാസിക്കു ലഭിക്കുന്നത്‌.
മനുഷ്യ സമൂഹത്തിന്‌ അച്ചടക്കവും അനുസരണയും വേണമെന്നാഗ്രഹിക്കുന്ന ഭരണാധികാരിയോ, തത്വജ്ഞാനിയോ ആയിരിക്കാം ഒരു മതത്തിന്റെ അവതരണത്തിന്‌ പിന്നിലുള്ള ശക്തിയായി വര്‍ത്തിക്കുക.
മതം വിശ്വാസിക്ക്‌ നല്‍കുന്ന പ്രപഞ്ച സങ്കല്‍പത്തെ തന്റെ ചുറ്റും കാണപ്പെടുകയും അറിവിലൂറ്റെ വികസിക്കുന്നതുമായ ലോകവുമായി കൂട്ടിച്ചേര്‍ത്തുണ്ടാക്കുന്നതാണ്‌ വിശ്വാസിയുടെ ലോകം. ആ ലോകത്തില്‍ അയാളുടെ സ്‌ഥാനബോധത്തെയാണ്‌ വിശ്വാസിയുടെ ആത്‌മീയതയെന്ന്‌ പറയുന്നത്‌. ഒരാള്‍ സത്യമെന്ന്‌ ആത്‌മാര്‍ത്ഥമായും വിശ്വസിക്കുന്ന ശാസ്‌ത്രീയമോ അശാസ്‌`ത്രീയമോ ആയ അറിവിലെ അഥവ കെട്ടുകഥയിലെ അയാളുടെ സ്‌ഥാനബോധവും, വ്യക്തികളും വസ്‌ത്ക്കളും തമ്മിലുള്ള അകലം, ബന്ധം, അവയുടെ പ്രതികൂലമോ അനുകൂലമോ ആയ സ്വഭാവം ഇവയെക്കുറിച്ചെല്ലാമുള്ള ആപേക്ഷികമായ സ്‌ഥാനബോധവും കൂടിചേര്‍ന്നതാണ്‌ ഒരാളുടെ ആത്‌മീയതയുടെ ആകെ തുക.
മതത്തെക്കുറിച്ചുള്ള അറിവായാലും, രാഷ്‌ട്രീയം, ശാസ്‌ത്രം എന്നിവയെക്കുറിച്ചുള്ള അറിവായാലും, അവയെല്ലാം ഒരു വ്യക്തിക്ക്‌ പ്രപഞ്ചത്തില്‍ തന്റെ സ്‌ഥാനമെന്തെന്നുള്ള ഓരോ നിര്‍വചനങ്ങള്‍ നല്‍കുന്നുണ്ട്‌.
മതത്തിന്റെ ലോകസങ്കല്‍പത്തെ ശാസ്‌ത്രലോക സങ്കല്‍പ്പം പലപ്പോഴും കീഴ്‌മേല്‍ മറിച്ചിട്ടുണ്ട്‌.
അതു കൊണ്ടാണല്ലോ മത വിശ്വാസത്തിനെതിരെ ശാസ്‌ത്രത്തിന്റെ പ്രകാശം ചൊരിഞ്ഞ ശാസ്‌ത്രജ്ഞരെ മനുഷ്യ കുലം വിഷം കൊടുത്തുകൊല്ലുകയോ, ചുട്ടുകൊല്ലുകയോ, കണ്ണുകുത്തിപ്പൊട്ടിക്കുകയോ ചെയ്‌തത്‌.
എന്നാല്‍ സമാധാനപരമായ ഒരു സഹവര്‍ത്തിത്വത്തിന്‌ പിന്നീട്‌ മതവും, രാഷ്‌ട്രീയവും, ശാസ്‌ത്രവും മിശ്രണം ചെയ്‌ത്‌ പരസ്‌പരം ചോദ്യം ചെയ്യാതേയും ഒന്നിലും അമിതമായി ആഴത്തിലിറങ്ങാതേയും കൊണ്ടുനടക്കാമെന്ന്‌ മനുഷ്യന്‍ പഠിച്ചിരിക്കുന്നു. ഒരു കോംപ്രമൈസ്‌ ആത്‌മീയതയാണ്‌ ജനങ്ങള്‍ക്കുള്ളത്‌.സത്യത്തില്‍ ഇതേതുടര്‍ന്ന്‌ മനുഷ്യന്‍ പല വിശ്വാസ പ്രമാണങ്ങളുടെയും ന്യൂക്ലിയസ്സില്‍ പ്രവേശിക്കാതെ പുറം തോടില്‍ നിന്നുകൊണ്ട്‌ മറ്റു അറിവുകളുടെ ഭ്രമണപഥങ്ങളില്‍ കൂടി ക്യ്യെത്തിപ്പിടിച്ച്‌ സ്വാര്‍ത്ഥലാഭങ്ങള്‍ നേടുന്നു.

എത്ര വികലമോ, അശാസ്‌ത്രീയമോ ആകട്ടെ ഒരാളുടെ ആത്‌മീയത അയാളെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റെ കേന്ദ്രബിന്ദുവാണ്‌. ആ കേന്ദ്രബിന്ദുവെ അടിസ്‌ഥാനമാക്കിയാണ്‌ അയാളുടെ വ്യക്തിത്വവും ജീവിതരീതിയും ജീവിത ലക്ഷ്യവും സാക്ഷാത്‌ക്കരിക്കപ്പെടുന്നത്‌. അതിനാല്‍ എത്ര അബദ്ധമായ ആത്‌മീയതയായാലും ഒരു വ്യക്തിയെ തന്റെ ആത്‌മീയതയില്‍ നിന്നും വലിച്ചു താഴെയിടുന്നത്‌ അക്രമം തന്നെയാണ്‌. ഒരു മനുഷ്യനെ ഭൂമിയുടെ ആകാശത്തിനുമപ്പുറത്തേക്ക്‌ സ്‌പേസില്‍ അലഞ്ഞു തിരിയാനായി വലിച്ചെറിയുന്നതുപോലെയാണ്‌ ഒരാളുടെ ആത്‌മീയതയെ നിരര്‍ത്ഥകമെന്ന്‌ സ്‌ഥാപിക്കനുള്ള ശ്രമം. നിരീശ്വരവാദികളുടെ മത ഉന്മൂലന ശ്രമങ്ങള്‍ ലക്ഷ്യം കാണതെ വൃഥാ വ്യായാമങ്ങളായിതീരുന്നതും ഇക്കാരണത്താലാണ്‌. അറിവിന്റെ ഈ പ്രപഞ്ചത്തില്‍ തനിക്ക്‌ പൊക്കിള്‍കൊടി ബന്ധമുള്ള ഏതെങ്കിലും പ്രതലം ആത്‌മീയതയായി, വിശ്വാസ്യമായി പകരം നല്‍കാതെ ആരും തങ്ങളുടെ വിശ്വാസത്തെ അഥവ ആത്‌മീയതയെ അത്‌ എത്ര ദുര്‍ബലമാണെങ്കില്‍ കൂടി പകരം വെക്കാന്‍ തയ്യാറാകില്ല.
മാത്രമല്ല, തന്റെ ആത്‌മീയതക്കെതിരെയുള്ള സ്വന്തം യുക്തിബോധത്തിന്റെ ഏതു ശ്രമങ്ങളെയും പ്രോത്സാഹിപ്പിക്കാതെ തലവേേദനയില്‍ നിന്നും രക്ഷനേടാനെ മനുഷ്യന്‍ ശ്രമിക്കൂ.

Wednesday, January 3, 2007

കഥകളി ഇന്നത്തെ കലാരൂപമല്ല !!

കഥകളിമാത്രമല്ല , മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി, തിരുവാതിരക്കളി, മാര്‍ഗ്ഗംകളി, ഒപ്പന എന്നിവയൊന്നും തന്നെ ഇന്നത്തെ കേരളീയന്റെ ആസ്വാദനക്ഷമതയ്‌ക്ക്‌ അകത്തുവരുന്ന കലാരൂപങ്ങളല്ല. ഇന്നത്തെ കേരളീയന്റെ ആസ്വാദനക്ഷമത വളരെ താഴേക്കിടയിലുള്ളതാണ്‌ എന്നല്ല ഇതിനര്‍ത്ഥം.

ഇന്നത്തെ കേരളീയന്‍ പഴം ചോറുണ്ണുന്ന പഴയ കേരളീയനല്ല. ലോകം മുഴുവന്‍ സഞ്ചരിച്ച കേരളീയന്‌ അത്യാവശ്യം ലോക വിവരമുണ്ട്‌. അന്നന്ന്‌ പാകം ചെയ്ത്‌ മൂന്ന്‌നേരം ഭക്ഷിക്കുന്ന കേരളീയന്റെ ചോറിലേക്ക്‌ കല എന്നുപറഞ്ഞ്‌ നമ്മുടെ സാസ്‌ക്കാരിക രംഗം ഒഴിച്ച്‌കൊടുക്കുന്ന വസ്തു കഥകളിയായാലും മോഹിനിയാട്ടമായാലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുളിശ്ശേരിയാണെന്ന സത്യമാണ്‌ ലേഖകന്‍ പറയാനുദ്ദേശിക്കുന്നത്‌. നൂറ്റാണ്ടുകളല്ല, സഹസ്രാബ്‌ദങ്ങള്‍ തന്നെ പഴക്കമുള്ള ഇത്തരം കലാരൂപങ്ങള്‍ നാറിപുളിച്ചതു കൊണ്ടായിരിക്കാം സാധാരണക്കാരാരും ഈ കലാരൂപങ്ങളുടെ മുന്നില്‍ വായപൊളിച്ചിരുന്ന്‌ നേരം കളയാറില്ല.

സത്യം പറയട്ടെ നമ്മുടെ കല, സംസ്‌ക്കാരം എന്നൊക്കെ പറയുന്നതിന്റെ മൂര്‍ത്തീരൂപം കഥകളിയാണെന്ന്‌ ധരിച്ച്‌ ഈ ലേഖകന്‍ തിരുമാന്താം കുന്നിലെ പൂരപ്പറമ്പിലും, തിരുവന്തപുരത്തെ തീര്‍ത്ഥപാദമണ്‌ഡപത്തിലും നിരവധി രാത്രികള്‍ ഉറക്കമൊഴിച്ചിരുന്ന്‌ മഞ്ഞ്‌കൊണ്ടിട്ടുണ്ട്‌. ലേഖകന്റെ ചിത്രകാരമനസ്സിലേക്ക്‌ കുറച്ച്‌ വര്‍ണ്ണങ്ങളുടെ ഗണിതങ്ങള്‍ കയറിവരാനെ അന്നത്തെ മഞ്ഞുകൊള്ളല്‍ ഉപകരിച്ചിട്ടുള്ളൂ. തപസ്സനുഷ്‌ഠിക്കണതുപോലെ അന്ന്‌ കഥകളി വിളക്കിന്‌ മുന്നില്‍ കുത്തിയിരുന്ന്‌ നടു വേദനിച്ചത്‌ കഥകളിയെ കലയല്ലെന്ന്‌ ആക്ഷേപിക്കാനുള്ള പ്രചോദനമല്ലെന്ന്‌ സവിനയം അറിയിക്കട്ടെ.കഥകളിയോ, മോഹിനിയാട്ടമോ ആടരുതെന്ന്‌ പറയാന്‍ ആര്‍ക്കും തന്നെ അവകാശമില്ല. കാണരുതെന്ന്‌ പറയാനും അങ്ങിനെ തന്നെ. പക്ഷേ അവ കലയുടെ സ്‌ഥാനത്തു വന്നു രംഗം മലീമസമാക്കുന്നതിലെ ലേഖകന്‌ വിരോധമുള്ളൂ. നമ്മുടെ രംഗശാലകളും, ദ്യശ്യമാധ്യമങ്ങളും നിറയേണ്ടത്‌ ഇന്നിന്റെ ജീവസുറ്റ ദ്യശ്യങ്ങളാലാണ്‌.

നമ്മള്‍ എന്നുമുതലാണ്‌ ഈ പഴയകലാരൂപങ്ങളെ സമൂഹത്തിന്റെ അട്ടത്തുനിന്നും കണ്ടെടുക്കാന്‍ ആരംഭിച്ചത്‌? ബ്രിട്ടീഷ്‌ ഭരണം അവസാനിക്കന്‍ കാലത്താണ്‌ കേരളത്തിലെ സാസ്‌ക്കാരിക കാരണവന്‍മാര്‍ക്ക്‌ സാസ്‌ക്കാരികരംഗത്തെ ശൂന്യത ബോധ്യമായത്‌. പിന്നെ, അമ്പലങ്ങളുടെ പുറമ്പോക്കില്‍ കുറ്റിയറ്റുപോകാതെ കിടന്ന കുറച്ചു അമ്പലവാസികളെ സംഘടിപ്പിച്ചൊരു കലാവികസനം നടത്തിയുണ്ടാക്കിയതാണ്‌ ഇന്നത്തെ നമ്മുടെ ദൃശ്യകലകള്‍! ഈ പഴം പുളിശ്ശേരി മറ്റു ഭൂരിപക്ഷ സമുദായങ്ങളുടെകൂടി തലയിലൂടെ ഒഴിച്ച്‌ നമ്മള്‍ ജനകീയമാക്കിയെന്ന്‌ പറയാം. പക്ഷെ, അത്‌ നമ്മുടെ കലയാണോ? ഒരിക്കലുമല്ല!നൂറ്റാണ്ടുകള്‍ക്ക്‌ മുന്‍പ്‌ ഭക്തി പ്രസ്‌ഥാനത്തിലൂടെ ബ്രാഹ്മണ മേല്‍ക്കോയ്‌മയും, ജാതീയതയും, ജന്മിത്വവും അരക്കിട്ടുറപ്പിക്കാനായി അമ്പലങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തിപ്പോന്നിരുന്ന ബോധമലിനീകരണ പ്രക്രിയ അഥവാ സംസ്‌കൃതവല്‍ക്കരണത്തിന്റെ രൂപഭേദങ്ങള്‍ തന്നെയാണ്‌ ഇന്ന്‌ നാം കലാരൂപങ്ങളുടെ സ്‌ഥാനത്ത്‌ കൊണ്ടാടുന്നത്‌.

ഇന്നത്തെ ഹിന്ദു സമൂഹത്തിന്റെ മുക്കാല്‍ ഭാഗം വരുന്ന സമൂഹം അമ്പലങ്ങളില്‍ നടന്നിരുന്ന ഈ കലാരൂപങ്ങളെ വളരെ അവജ്ഞയോടെയാണ്‌ നോക്കിൊയിരുന്നത്‌. ക്ഷേത്രങ്ങളില്‍ നൃത്തമാടുന്നവരെ വേശ്യ എന്നര്‍ത്ഥം വരുന്ന കൂത്തച്ചി എന്ന പദം കൊണ്ടാണ്‌ വിശേഷിപ്പിച്ചിരുന്നത്‌.(കൂത്തച്ചി കാലക്രമത്തില്‍ വേശ്യയുടെ പര്യായമായതാണ്‌)ലോകസമക്ഷം നമ്മുടെ സംസ്‌ക്കാരത്തെ അവതരിപ്പിക്കുമ്പോള്‍ നമുക്ക്‌ ഒരു കലയോ, സംസ്‌ക്കാരമോ, ഇല്ലാതെ വരുന്നു എന്നതു തന്നെയാണ്‌ കേരളീയനെ ബാധിച്ചിരിക്കുന്ന തന്തയില്ലായ്‌മ!. പിന്നെ, നാം കൃത്രിമ ശ്വാസം കൊടുത്ത്‌ ആകര്‍ഷകമായ വര്‍ണ്ണങ്ങള്‍ തേച്ച്‌, വീര്‍പ്പിച്ച്‌ ഉയര്‍ത്തിയിരിക്കുന്ന കഥകളിയും മോഹിനിയാട്ടവും മറ്റും നമ്മുടെ സാംസ്‌ക്കാരിക കാരണവന്‍മാര്‍ക്ക്‌ പ്രമാണിമാരാകാനുള്ള ഒരു ചെപ്പടിവിദ്യ മാത്രമാണ്‌.

ഒന്നോ, രണ്ടോ പേര്‍ നൃത്തം ചെയ്യുകയും ബാക്കിയുള്ള ജനം മുഴുവന്‍ കൈയും കെട്ടിയിരുന്ന്‌കാണുകയും ചെയ്യുന്ന പ്രവര്‍ത്തനം യഥാര്‍ത്ഥത്തില്‍ നൃത്തമാണെന്ന്‌ പറയാന്‍ പോലും വിഷമമാണ്‌. നൃത്തം ഒരു സമൂഹ ഉത്സവത്തില്‍ നിന്നുമാണ്‌ ജനിക്കുന്നത്‌. അത്‌ തീ പടരുന്നത്‌ പോലെ ഒരു വ്യക്തിയില്‍ നിന്നും മറ്റൊരു വ്യക്തിയിലേക്ക്‌ പടര്‍ന്ന്‌ പിടിക്കേണ്ട ഒരു കൂട്ടായ്‌മയാണ്‌. അതുകൊണ്ടുതന്നെ ഏറ്റവും ശക്തമായ ഒരു കലാരൂപവും. എന്നാല്‍ നമ്മുടെ കൂത്തുകളൊന്നും അങ്ങിനെയുള്ളവയല്ല.(ചാക്യാര്‍കൂത്തൊഴിച്ച്‌- അതിലെ സാമൂഹ്യ വിമര്‍ശനത്തിന്റെ മൂര്‍ച്ചയില്‍ ലെഖകനു മതിപ്പുണ്ട്‌. )

കേരളത്തിലെ 95 ശതമാനം ജനം വിശന്ന്‌ പൊരിഞ്ഞ്‌ ഒരു നേരത്തെ ഭക്ഷണത്തിന്‌ വേണ്ടി അന്നന്ന്‌ നെല്ല്‌ കുത്തുമ്പോള്‍ , ജോലിചെയ്യതെ മൂന്ന്‌ നേരം ഭക്ഷിച്ച്‌ പടിഞ്ഞിരിക്കുന്ന വൃകോദരന്മാര്‍ക്ക്‌ ഉദ്ധാരണം ലഭിക്കുന്നതിനായി നടത്തിയിരുന്ന നൃത്തഭാസങ്ങളായിരുന്നു നമ്മുടെ അമ്പലകൂത്തുകളും തിരുവാതിരക്കളിയും മോഹിനിയാട്ടവും. മാറുമറക്കാതെ അല്‍പമാത്രവസ്ത്രങ്ങളുമായി അന്ന്‌ നൃത്തമാടിയിരുന്ന സ്ത്രീത്വത്തെ അശ്ലീല വെണ്‍മണി കവിതകൊണ്ട്‌ നാം പരിപോഷിപ്പിച്ചു. അന്ന്‌ ആ നൃത്തം കണ്ടുകൊണ്ടിരുന്ന മൃഗങ്ങളെ സംസ്‌ക്കാരമുള്ളവരായി ഗണിക്കനാകില്ല എന്ന ഒറ്റക്കാരണത്താല്‍ തന്നെ അവരില്‍ നിന്നും ഒരു കലയോ സംസ്‌ക്കാമോ ജനിക്കില്ലെന്നും ഉറപ്പിക്കാം. അഥവ ജനിച്ചെങ്കില്‍ തന്നെ മോഹിനിയാട്ടം, കഥകളി എന്നിവയെപ്പോലെ പൊള്ളയായതും ഊതിവീര്‍പ്പിച്ചതുമായ കൃത്രിമ സമയം കൊല്ലി കലാരൂപങ്ങളായിരിക്കും അവ. അത്തരം കലാരൂപങ്ങള്‍ക്ക്‌ ഇവിടുത്തെ ജനങ്ങളുടെ വിയര്‍പ്പിന്റെ ഗന്ധമോ, ഇവിടുത്തെ മണ്ണിന്റെ സ്‌നേഹമോ, ഇവിടുത്തെ സംസ്‌ക്കാരവുമായി രക്തബന്ധമോ അന്യമായിരിക്കുമെന്ന്‌ തീര്‍ച്ച.

കഥകളി വേഷത്തിനും മോഹിനിയാട്ടത്തിനും പിന്നില്‍ ജീവിതം ഉഴിഞ്ഞുവെച്ച കലാകാരന്‍മാരെ അഥവാ മനുഷ്യരെ തീര്‍ച്ചയായും ആദരവോടെ മാത്രമേ ലേഖകന്‌ കാണാനാകൂ. ഈ ആദരവ്‌ അവരുടെ കലാസൃഷ്‌ടിയുടെ മഹത്വം കൊണ്ടല്ല; മറിച്ച്‌ ആ ജീവിതങ്ങളുടെ ആത്‌മാര്‍ത്ഥതയും അര്‍പ്പണ മനസ്‌ഥിതിയും ഓര്‍ക്കുന്നത്‌ കൊണ്ടുമാത്രമാണ്‌. ജീവിതം മുഴുവന്‍ ഉഴിഞ്ഞുവെച്ച്‌ കലയെ ഉപാസിക്കുന്ന ഈ കലാകാരന്‍മാര്‍ പ്രശസ്‌തിക്കും അംഗീകാരത്തിനും വേണ്ടിയുള്ള കേവലം ഒരു ഉപകരണം മാത്രമായിരുന്നു എന്ന സത്യം ഇതുവരെ അവര്‍ അറിഞ്ഞതായി തോന്നുന്നില്ല. എന്നാല്‍ ഇന്ന്‌ ഈ വിഭാഗം കലാകാരന്മാര്‍ പ്രശസ്‌തിക്കും അഗീകാരത്തിനും വേണ്ടി വൃഥാ വ്യായാമം നടത്തുന്ന അവശ കലാകാരന്‍മാരുടെ കൂട്ടമായിരിക്കുന്നു. ഉന്നത സ്‌ഥാനങ്ങളിലെ ബന്ധുബലം കൊണ്ടാണ്‌ ഇവരില്‍ പലരും അഗീകരിക്കപ്പെടുന്നതും ആദരിക്കപ്പെടുന്നതും.

സമൂഹത്തിലെ സമ്പന്നകുലങ്ങളില്‍ കെട്ടിയാടിക്കപ്പെടുന്ന കലാരൂപങ്ങളായതിനാല്‍ ബഹുഭൂരിപക്ഷം വരുന്ന മറ്റു സമുദായങ്ങളും അവയെ എതിര്‍ക്കതെയും അധികം ചിന്തിച്ച്‌ വിവാദങ്ങള്‍ ഉണ്ടാക്കതേയും ഈ കലാരൂപങ്ങളെ തങ്ങളുടെകൂടി സാംസ്‌ക്കരിക പൈതൃക സ്വത്തായി അംഗീകരിക്കുന്നു എന്നുമാത്രം. സത്യത്തില്‍ ഈ കലാരൂപങ്ങളൊന്നും നമ്മുടെ മണ്ണില്‍ നിന്നും ജനിച്ചവയല്ല. നേരത്തെ സൂചിപ്പിച്ച ഉപരി വര്‍ഗ്ഗത്തിന്റെ വൃത്തിഹീനമായ മനസ്സില്‍ നിന്നും ജനിച്ച ജാരസന്തതികള്‍ തന്നെയാണ്‌ ഈ കലാരൂപങ്ങള്‍. ദൃശ്യകലാരംഗത്ത്‌ ഒരു ശൂന്യത സൃഷ്‌ടിക്കാനല്ല ലേഖകന്‍ ഇത്രയും എഴുതിയത്‌. ആരോടും വിരോധിക്കാനുമല്ല. പക്ഷേ സത്യം പറയാതിരിക്കുന്നത്‌ നമ്മുടെ സാംസ്‌ക്കാരികമായ വളര്‍ച്ചയ്‌ക്ക്‌ വിഘാതമായി നില്‍ക്കുന്നതിനാല്‍ സത്യം പറഞ്ഞേ പറ്റൂ.

ലേഖകന്‍ നേരത്തെ പറഞ്ഞ തിരുമാന്താം കുന്നിലെ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോട്‌ അനുബന്ധിച്ച കഥകളി അരങ്ങുണ്ടല്ലോ, അതിന്‌ കുറച്ച്‌ അകലെയായി ഒരു ആല്‍മരച്ചോട്ടില്‍ ചെറുമക്കളായ(പഴയ ചേരവംശ പ്രജകള്‍) സ്‌ത്രീ പുരുഷന്മാര്‍ വട്ടമിട്ട്‌ പാട്ടുപാടി നൃത്തം വെയ്‌ക്കുന്നുണ്ട്‌. അവരുടെ പാട്ടിന്‌ വിയര്‍പ്പിന്റെ മണവും, കള്ളിന്റെ പുളിയും മണ്ണിന്റെ ശീല്‍ക്കാരവും ഹൃദയത്തിന്റെ താളക്കൊഴുപ്പുമുണ്ട്‌. പക്ഷേ അവര്‍ തങ്ങളുടെ പാട്ടില്‍ സംസ്‌കൃതവാക്കുകളൊന്നും ഉപയോഗിക്കാത്തതിനാല്‍ ബ്രാഹ്‌മണരുടെ ജാര സന്തതികളായ ആസ്‌ഥാന പണ്‌ഡിതര്‍ക്ക്‌ അവ അപരിഷ്‌കൃതമായി തോന്നിയേക്കാം.

'അന്റെ ചേപ്പനും കന്നൂട്ട്വാരന്‍ ഇന്റെ ചേപ്പനും കന്നൂട്ട്വാരന്‍ പിന്നെന്താ, മുണ്ടിച്ച്യേ നമ്മള്‌ തമ്മിലു മുണ്ട്യാല്‌"...

എന്നു പാടിക്കൊണ്ട്‌ നൃത്തത്തില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കിടയിലെ വര്‍ത്തമാനകാല വിഷമുള്ളുകളെപ്പോലും എടുത്തുകളയുന്ന ഈ കലാരൂപത്തോളം സാമൂഹ്യ പ്രതിബദ്ധത നമ്മുടെ പൊള്ളയായ ഏത്‌ കലാരൂപത്തിനാണ്‌ ഉണ്ടാവുക.പക്ഷേ ചെറുമന്‌ നാം അന്തസ്സ്‌ കൊടുത്തിട്ടില്ലാത്തതിനാല്‍ ചെറുമന്റെ കലയ്‌ക്കും നാം പ്രാധാന്യം കൊടുക്കാന്‍ പോകുന്നില്ല. സമൂഹത്തിലെ വലിയ വലിയ വീടുകളിലിരിക്കുന്ന വലിയ പ്രമാണികള്‍ ഉറക്കമൊഴിച്ചിരുന്ന്‌ കാണുന്ന കഥകളി പോലുള്ള കലാരൂപങ്ങള്‍ക്ക്‌ എന്ത്‌ കോപ്രായമാണെങ്കിലും മഹത്തരമാണെന്ന്‌ പ്രകീര്‍ത്തിക്കാന്‍ നമുക്ക്‌ മാധ്യമങ്ങളും സംവിധാനങ്ങളുമുണ്ട്‌. ഈ അവസ്ഥതന്നെയാണ്‌ കേരളീയന്‌ ഒരു തനത്‌ സംസ്‌ക്കാരം ഉണ്ടാകാതെ പോകുന്നതിന്റെ പ്രധാന കാരണവും.

സമൂഹവുമായി ബന്ധമില്ലാത്ത ഈ കലകളെ നിലനിര്‍ത്തുന്നതിന്‌ കൃത്രിമ ശ്വാസം അനിവാര്യമാണ്‌. ലേഖകന്‍ ഉദ്ദേശിക്കുന്നത്‌ സര്‍കാരിന്റെ സബത്തിക സഹായങ്ങളെയാണ്‌.
സാംസ്‌ക്കരിക ഊര്‍ജ്ജമാണ്‌ കല. അല്ലാതുള്ള എല്ലാ കലാകോപ്രായങ്ങളും കേവലം ക്രാഫ്‌റ്റും സ്വാര്‍ത്ഥ ജഢിലമായ മഹത്വ കാംക്ഷയുമാണ്‌. സമൂഹത്തെ വിഘടിപ്പിക്കുന്ന ഇത്തരം പേക്കൂത്തുകള്‍ എത്ര മഹത്തരമാണെന്ന്‌ പറഞ്ഞ്‌ ആദരിക്കപ്പെടുന്നവയായാലും അവ മ്യൂസിയങ്ങളിലേക്കും, കാസറ്റുകളിലേക്കും, സിഡികളിലേക്കും മാറ്റി, കേരളത്തിന്റെ രംഗവേദി ഇന്നത്തെ കലാരൂപങ്ങള്‍ക്കായി ഒഴിച്ചു കൊടുക്കേണ്ടതാണ്‌.